ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം കഴിച്ചു. രാത്രിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. ഖൈബർ പക്തൂൺക്വയിലായിരുന്നു സംഭവം.
സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സിൽഖർനൈൻ സാഹിദ് എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രാദേശിക നേതാവിനോടൊപ്പമാണ് പ്രതി കുട്ടിയെ കടത്തിക്കൊണ്ട് പോയത്.
പെൺകുട്ടിക്ക് പതിനാലര വയസ്സ് മാത്രമാണ് പ്രായം. കുട്ടിയെ വീണ്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതി കോടതിയിൽ എത്തിയപ്പോൾ, കുട്ടിയെ താൻ വിവാഹം കഴിക്കാമെന്ന് പ്രതി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി വിവാഹത്തിന് അനുമതി നൽകുകയായിരുന്നു.
തങ്ങൾക്ക് നീതി നഷ്ടമായെന്നും കോടതിയും പൊലീസും പ്രതികളുടെ പക്ഷത്താണെന്നും മാതാപിതാക്കൾ പറഞ്ഞു. പെൺകുട്ടിയുടെ സമ്മതത്തോടെയായിരുന്നു മതം മാറ്റവും വിവാഹവുമെന്ന് പ്രതികൾ കോടതിയിൽ സ്ഥാപിക്കുകയായിരുന്നു.
Discussion about this post