ആലപ്പുഴ : കോവിഡ‍് ബാധിതനായി മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടാം ദിവസമെന്ന് പരാതി . ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും തന്നെ അറിയിച്ചില്ലെന്നു ദേവദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.
വിവരങ്ങളറിയാന്‍ ഐസിയുവില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ല. രാവിലെ ഐസിയുവില്‍ നേരിട്ട് ചെന്നപ്പോള്‍ രണ്ടു ദിവസം മുന്‍പ് മരിച്ചെന്നും, മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി രാജമ്മ പരാതിപ്പെട്ടു. കൊല്ലത്തുനിന്ന് ഹരിപ്പാടെത്തി വാടകയ്ക്കു താമസിക്കുന്ന ദേവദാസ് 6 ദിവസം മുൻപാണു ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നത്.
ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസംമുട്ടൽ കൂടുതലായതിനാൽ ഐസിയുവിലേക്ക് മാറ്റി. ആശുപത്രിയിൽ മറ്റൊരു വാർഡിലുണ്ടായിരുന്ന ഭാര്യ രാജമ്മ ഐസിയുവിലേക്ക് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും രാവിലെ ചെന്നപ്പോൾ അങ്ങനെയൊരു രോഗി ഇല്ലെന്നും പറഞ്ഞതായാണ് വിവരം. അതിനുശേഷം അവിടെ അഡ്മിറ്റ് ആക്കിയതുമായി ബന്ധപ്പെട്ട രേഖകൾ കാണിച്ചപ്പോഴാണ് ഈ രോഗി രണ്ടു ദിവസം മുൻപ് മരിച്ചെന്നും ഇപ്പോൾ ഐസിയുവിലാണെന്നും അറിയിച്ചത്.
കോവിഡ് രോഗി മരിച്ചശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ഇവരെ അറിയിക്കുന്നതെന്നാണ് പ്രധാന പരാതി. അതേസമയം, ദേവദാസിന്റെ മരണവിവരം അറിയിക്കാന്‍ കുടുംബാംഗങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ രണ്ടു ദിവസമായിട്ടും നേരിട്ടറിയിക്കാന്‍ ശ്രമിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
Discussion about this post