കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും വെറുപ്പും മാത്രമാണ് തനിക്കുള്ളതെന്ന് അവർ പറഞ്ഞു. ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണെന്നും അവർ അഭിപ്രായപ്പെട്ടു.
സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെഹബൂബ പൊട്ടിത്തെറിച്ചത്. ബൈഡൻ അമേരിക്കയിൽ അധികാരത്തിൽ വന്നത് പ്രതീക്ഷാ നിർഭരമായിരുന്നു. എന്നാൽ അഫ്ഗാൻ ജനതയോട് അദ്ദേഹം വഞ്ചന പ്രവർത്തിച്ചു. ബൈഡന്റെ ഇപ്പോഴത്തെ തീരുമാനം തെറ്റാണെന്നും അവർ പറഞ്ഞു.
താലിബാന് അനുകൂലമായ നിലപാട് സ്വീകരിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അദ്ദേഹം ഇതുവഴി ലോകത്തെയും മാനവികതയെയും ഒറ്റു കൊടുക്കുകയാണ്. ഇത് പാകിസ്ഥാന്റെ തന്നെ വിനാശത്തിന് കാരണമാകുമെന്ന് അദ്ദേഹം തിരിച്ചറിയുന്നില്ല. പാകിസ്ഥാനെ പോലെ വഞ്ചന പ്രവർത്തിക്കുന്ന ഒരു അയൽ രാജ്യം അഫ്ഗാനിസ്ഥാന് അപമാനവും ശാപവുമാണെന്ന് അവർ പറഞ്ഞു.
ഈ സാഹചര്യത്തിൽ അഫ്ഗാൻ ജനത പ്രതീക്ഷയോടെ നോക്കുന്നത് ഇന്ത്യയിലേക്കാണ്. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ ഭരണകൂടത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു ലോകശക്തിയായി വളരുന്ന ഇന്ത്യ. അഫ്ഗാനിസ്ഥാനിലുള്ളത് തന്റെ സഹോദരങ്ങളാണെന്നായിരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. ഇത് തന്റെ സഹോദരങ്ങളെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ അവസരമാണ്. ഈ സഹോദരിമാരെ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അഫ്ഗാൻ വനിതകൾക്ക് വേണ്ടിയാണ് താനിത് പറയുന്നതെന്നും മെഹബൂബ സിറാജ് പറഞ്ഞു.
Discussion about this post