കൊച്ചി: ചാണകമെന്ന വിളി നിർത്താതെ തുടരണമെന്ന് ബിജെപി എം പി സുരേഷ് ഗോപി. അങ്ങനെ വിളിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
താനടക്കമുള്ളവരെ ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത്, തുടരണം. ശ്രീനാരായണ ഗുരു പോലും ജനന സമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോസംരക്ഷണ യാത്ര സംസ്ഥാനത്തെ സര്‍വ്വജനങ്ങള്‍ക്കും പ്രചോദനം നല്‍കും. പശുസംരക്ഷണത്തിനായുള്ള വലിയ വിളംബര പ്രവര്‍ത്തനം നടക്കും. ഒരുവര്‍ഷം കഴിഞ്ഞ് സമാപിക്കുമ്പോള്‍ കേരളത്തിലെ ജനത ബോധവത്ക്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോരുന്ന കൃഷിയും ശുദ്ധ ഭക്ഷണവുമൊക്കെ തിരിച്ചുപിടിയ്ക്കുന്നതില്‍ ഗോസംരക്ഷണം ചാലകശക്തിയാവും. രഥയാത്രയിലൂടെ അമ്മ ഭക്ഷണത്തിന്റെ അന്തസത്ത തിരിച്ചുപിടിയ്ക്കാനാവും. മനുഷ്യന്റെ ജനിതക സംരക്ഷണത്തിന് ഉതകുന്നതാവും ഗോസംരക്ഷണത്തിനായി കൈക്കൊള്ളുന്ന ഓരോ ചുവടുവെയ്പ്പുകളെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പശുസംരക്ഷണവും ഗോക്കളുടെ വർധനവും ലക്ഷ്യമിട്ട് ഒരു വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര അടുത്തവര്‍ഷം പാവക്കുളം ക്ഷേത്രത്തില്‍ തന്നെ സമാപിക്കും.
Discussion about this post