കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി. തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് നോട്ടീസയയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. സി.ബി.ഐക്കും നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്നത്.
എന്നാല്‍ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്ന സംഭവത്തില്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതിയുടെ ചോദ്യം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടു.
Discussion about this post