തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് ഭീതിയെ അതിജീവിക്കുമ്പോഴും സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ രോഗബാധ വ്യാപകമാകുന്നു. 20,134 പേരാണ് കഴിഞ്ഞ ദിവസം വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2020 മാര്‍ച്ച് 28 നാണ് കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം നടന്നത്.
ആദ്യതരംഗത്തില്‍, 2021 മാര്‍ച്ച് മാസം പകുതി വരെ ആകെ സംഭവിച്ചത് 4406 മരണങ്ങളാണെങ്കില്‍ രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ മൂന്നിരട്ടി മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ പ്രഹരശേഷിയേറിയ ഡെല്‍റ്റ വൈറസിന്റെ വരവോടെ മെയ് മാസത്തില്‍ തന്നെ മരണം 3507 ആയി. ജൂണ്‍ ഏഴിന് കേരളത്തിലെ ആകെ കോവിഡ് മരണസംഖ്യ 10,000 കടന്നു.
ജൂണ്‍ മാസത്തിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ സംഭവിച്ചത് – 4450 പേരാണ് ജൂണില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഓഗസ്റ്റില്‍ ഇതുവരെ 3353 പേരും മരണമടഞ്ഞു. ശക്തമായ നിയന്ത്രണങ്ങളുണ്ടായിട്ടും സംസ്ഥാനത്ത് മരണനിരക്ക് കാര്യമായി കുറഞ്ഞില്ല.
ഓഗസ്റ്റ് 25ന് സംസ്ഥാനത്ത് 215 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കിനെ ഇനിയും പിടിച്ചു നിര്‍ത്താൻ സംസ്ഥാനത്തിനായിട്ടില്ല. മരിച്ചവരില്‍ ഏറിയ പങ്കും സമ്പര്‍ക്കം മൂലം കോവിഡ് ബാധയുണ്ടായവരാണ്.
സംസ്ഥാനം കോവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപം ഈയവസരത്തിലും വ്യാപകമാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇടക്ക് നിര്‍ത്തിയിരുന്നുവെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടർന്ന് ഇത് പുനരാരംഭിച്ചു. കോവിഡ് നെഗറ്റീവായ ശേഷവും കോവിഡനന്തര പ്രശ്‌നങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിനിടെ ഏറെ കൂടിയിട്ടുണ്ട്.
Discussion about this post