കാബൂള്‍: അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളിയെന്നും, രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പറഞ്ഞു.
”ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കും.ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകും”. താലിബാന്‍ വക്താവ് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.
മാനുഷിക പരിഗണനയില്‍ അഫ്ഗാനിലെ ചൈനീസ് എംബസ്സിയുടെ പ്രവര്‍ത്തനം തുടരുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ രാജ്യത്തെ കോവിഡ് ചികിത്സയ്ക്കുള്ള സഹായവും ചൈന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാന്‍ അറിയിച്ചു.
ഓഗസ്റ്റ് 15 നാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനില്‍നിന്ന് പൂര്‍ണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വ്യക്തമാക്കിയിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസ്സി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ നടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞ താലിബാന്‍ വക്താവ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.
Discussion about this post