കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാംഡോസ് എടുക്കാമെന്ന് ഇളവ് അനുവദിച്ച് ഹൈകോടതി. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കിറ്റക്സ് കമ്പനി നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്.
നിലവില്‍ 84 ദിവസമാണ് കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാംഡോസിനുള്ള ഇടവേള. ജീവനക്കാര്‍ക്ക് നേരത്തെ കോവിഡ് വാക്സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കിറ്റക്സിന്‍റെ ഹർജി. കമ്പനി സ്വന്തമായി വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കാന്‍ 45 ദിവസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അനുവദിക്കുന്നില്ലെന്ന് കിറ്റക്സ് ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിന്‍ ഇടവേള സംബന്ധിച്ച് ഹൈകോടതി കേന്ദ്ര സര്‍ക്കാറിന്‍റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് എന്നാണ് കേന്ദ്രം പറഞ്ഞത്. വാക്സിന്‍ കുത്തിവെപ്പും ഇടവേളയും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിശ്ചയിക്കുന്നത് എന്നായിരുന്നു വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്.
നാലാഴ്ചക്ക് ശേഷം കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കാമെന്നായിരുന്നു വാക്സിനേഷന്‍റെ തുടക്കത്തിലുണ്ടായിരുന്ന മാര്‍ഗനിര്‍ദേശം. ഇത് പിന്നീട് 42 ദിവസമായും 84 ദിവസമായും വര്‍ധിപ്പിക്കുകയായിരുന്നു.
Discussion about this post