കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തതോടെ ലോകത്തെ പലഭാഗങ്ങളിലേയും മതതീവ്രവാദികള്‍ പുത്തനാവേശത്തിലാണ് . അണയാന്‍ പോകുന്ന തീനാളത്തിന്റെ അവസാനത്തെ ആളിക്കത്തലായാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഈ പുത്തനാവേശത്തിനെ കണക്കാക്കുന്നതെങ്കിലും, ഭീകരരും അവരുടെ ആരാധകരും അവരുടെ മൂഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാക്കിസ്ഥാന്‍ ഭരണകക്ഷി നേതാവിന്റെ ടി വി അഭിമുഖം.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ നേതാവായ നീലം ഇര്‍ഷാദ് ഷെയ്ഖാണ് താലിബാന്റെ മുന്നേറ്റത്തില്‍ അമിതാഹ്ലാദവുമായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണെന്നും അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കും എന്നുമാണ് ഈ വനിത നേതാവ് ഉദ്ഘോഷിച്ചത്. രാഷ്ട്രീയ നേതാവാകാന്‍ പോയിട്ട് വനിതകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്തവരാണ് താലിബാന്‍ ഭീകരര്‍ എന്ന വസ്തുത ഈ വനിതാ നേതാവിന് അറിയാതെപോയതാണോ എന്നാണ് പലരും ചോദിക്കുന്നത്.
നേരത്തേ തന്നെ താലിബാനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐ യ്ക്കുള്ള പങ്ക് പല അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിന് കൂടുതല്‍ ശക്തിപകരും വിധം കഴിഞ്ഞ വാരാന്ത്യത്തില്‍ ഐ എസ് ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫെയ്സ് ഹമീദ് കാബൂളിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വന്ന പ്രസ്താവന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ മനസ്സിലിരുപ്പ് തുറന്നുകാട്ടുന്നതാണ് എന്നാണ് അഫ്ഗാനിസ്ഥാനിലെ മുന്‍ കനേഡിയന്‍ അമ്ബാസിഡറായ ക്രിസ് അലക്സാന്‍ഡര്‍ പറയുന്നത്.
കാര്യമായ അറിവൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നോ ഐ എസ് ഐ വൃത്തങ്ങളില്‍നിന്നോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറക്കിയ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറയുന്നു. റാവല്‍പിണ്ഡിയിലെ അധികാരത്തിന്റെ ഇടനാഴികളിലും ഐ എസ് ഐ ആസ്ഥാനത്തും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ രത്ന ചുരുക്കവും ഇതാണെന്ന് മുന്‍ നയന്തന്ത്ര ഉദ്യോഗസ്ഥന്‍ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഭീകര പരിശീലന ക്യാമ്ബുകള്‍ തുറക്കാന്‍ ഐ എസ് ഐയ്ക്ക് കഴിയുകയും അതുപോലെ പാക്കിസ്ഥാനിലെ മദ്രസകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കൂടുതല്‍ പേരെ ഈ വഴിയില്‍ കൊണ്ടുവരാന്‍ ആവുകയും ചെയ്താല്‍ അത് കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഐ എസ് ഐക്ക് സഹായകരമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കാശ്മീരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ അഫ്ഗാന്‍ വംശജരെ പാക്കിസ്ഥാന്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ തീവ്രവാദ ക്യാമ്ബുകള്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ തകര്‍ത്തതിനു ശേഷം, പാക്കിസ്ഥാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് ഐ എസ് ഐ കരുതുന്നു. മാത്രമല്ല, അന്താരാഷ്ട്ര സമൂഹം, പല ഇസ്ലാമിക രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ടൊരു വെല്ലുവിളിക്ക് പാക്കിസ്ഥാന്‍ ഭയക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാന്റെ സഹായം പാക്കിസ്ഥാന്‍ തേടുന്നത്.
Discussion about this post