റായ്‌പുർ : മദ്യലഹരിയിൽ പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച രണ്ട് യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഹിതേന്ദ്ര ആനന്ദ്, രാജു ജാങ്ഡേ എന്നീ യുവാക്കൾ ഭക്ഷിച്ചത്. രാജുവാണ് പാമ്പിനെ ആദ്യം എടുത്ത് കഴിച്ചുതുടങ്ങിയത്. ഇതുകണ്ട ഹിതേന്ദ്രയും തട്ടിപ്പറിച്ച് പാതിവെന്ത പാമ്പിനെ തിന്നുകയായിരുന്നു. പിന്നീട് ബാക്കിയുണ്ടായിരുന്ന ഭാഗം ഇവർ വലിച്ചെറിഞ്ഞു കളഞ്ഞു.
പാമ്പ് മറ്റാരെയും ഉപദ്രവിക്കാതിരിക്കാനാണ് തങ്ങൾ കഴിച്ചതെന്ന് ഇവർ പറഞ്ഞു. എന്നാൽ പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ” ഇന്ദിരാ നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീടിന് സമീപമാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡെ എന്നീ യുവാക്കൾ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി.
പിന്നീട് ഇവർ മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമായി ഉപയോഗിച്ചു. രാജുവിനു പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാൽഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്”. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങൾ കണ്ടെടുത്തു.








