കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷിദ് ദോസ്തമിന്റെ ഷേർപൂരിലെ ആഡംബര ബംഗ്ലാവ് പിടിച്ചെടുത്ത് താലിബാൻ. അഴിമതിയുടെ ഫലമായാണ് ഇത്രയും സമ്പത്ത് ഉണ്ടായതെന്നാണു താലിബാന്റെ ആരോപണം. താലിബാൻ അംഗങ്ങൾ ബംഗ്ലാവിനുള്ളിലെ കാഴ്ചകൾ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താലിബാന് സർക്കാരിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ ക്വരി സലാഹുദ്ദീൻ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവൽ നിൽക്കുന്നത്. ഓഗസ്റ്റ് 15ന് കാബൂള്‍ വീണതിനു പിന്നാലെ 150 പോരാളികളെയാണ് അയ്യൂബി ഇവിടെ വിന്യസിച്ചത്.
ആഡംബരത്തിന്റെ പര്യായമാണ് ഈ ബംഗ്ലാവ്. വലിയ ദീപങ്ങളാൽ അലങ്കരിച്ച ഹാളുകളും വിലയേറിയ സോഫകളുമാണു ബംഗ്ലാവിലുള്ളത്. കെട്ടിടത്തിനകത്തുതന്നെ സ്വിമ്മിങ് പൂളുമുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള ജിമ്മും ഇവിടെ ഒരുക്കിയിട്ടുണ്ട്. വർഷങ്ങളോളം താഴ്വരകളിലും പർവതങ്ങളിലും ഒളിച്ചു കഴിഞ്ഞ താലിബാൻ അംഗങ്ങൾക്കു പുതിയ അനുഭവമായിരുന്നു ഇതെല്ലാം. എന്നാൽ തന്റെ ആളുകൾ ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കില്ലെന്നാണു നാലു പ്രവിശ്യകളുടെ സൈനിക കമാൻഡറായ അയൂബി പറയുന്നത്.
ഞങ്ങൾക്ക് ആഡംബര ജീവിതം വേണ്ടെന്നാണ് ഇസ്ലാം പറയുന്നത്. അതു മരണശേഷം സ്വർഗത്തിലാണു ലഭിക്കുക– അയൂബി പറഞ്ഞു. താലിബാൻ എത്തിയതോടെ 67 വയസ്സുകാരനായ അബ്ദുല്‍ റഷിദ് ദോസ്തം ഉസ്ബക്കിസ്ഥാനിലേക്കു കടക്കുകയായിരുന്നു. അഴിമതിയിലൂടെ ദോസ്തം വൻ തോതിൽ പണം സമ്പാദിച്ചതായി ആരോപണമുണ്ടായിരുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അബ്ദുൽ റഷീദ് ദോസ്തം. ഈ മേഖലയിലെ പ്രമുഖ വിഭാഗങ്ങളായ ഉസ്ബെക്, തുർക്മെൻ വിഭാഗത്തിന്റെ അനിഷേധ്യ നേതാവാണ്. അഫ്ഗാനിലെ ഏക വടക്കൻ പ്രവിശ്യയായ ബസാക്കും അതിന്റെ തലസ്ഥാനമായ മസാറെ ഷെറീഫും താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെയാണ് അദ്ദേഹം പലായനം ചെയ്തത്.
പിടിച്ചെടുത്ത കെട്ടിടത്തിന്റെ ഒരു ഭാഗത്തിന്റെ മുകളിലാണ് താലിബാൻ അംഗങ്ങൾ വിശ്രമിക്കാൻ ഉപയോഗിക്കുന്നത്. 2001 ൽ രണ്ടായിരത്തിലേറെ താലിബാൻ അംഗങ്ങളെ മരുഭൂമിയിലെ ചൂടിൽ കണ്ടെയ്നറുകളിലടച്ച് കൊന്ന സംഭവത്തിനു പിന്നിൽ ദോസ്തമാണെന്നാണു സംശയിക്കുന്നത്. എന്നാൽ ഇതിനു പ്രതികാരം ചെയ്യാനില്ലെന്ന് അയ്യൂബി അറിയിച്ചു. പുതിയ സർക്കാരിനു കീഴിൽ ഇത്തരം ആഡംബര കേന്ദ്രങ്ങൾ നിർമിക്കില്ലെന്നും അയ്യൂബി പറഞ്ഞു. താലിബാൻ പാവങ്ങളുടെ കൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Discussion about this post