തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനിൽകുമാർ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസിൽ നിന്നും രാജി വച്ച അദ്ദേഹം സിപിഐഎമ്മിൽ ചേരുവാൻ തീരുമാനിച്ചെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനില്‍കുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നല്‍കിയ വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടര്‍ന്ന് അനില്‍കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അച്ചടക്ക നടപടി ഉണ്ടാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു.
പാർട്ടിയിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. തന്റെ രക്തത്തിനായി ദാഹിക്കുന്നവർ പാർട്ടിയിലുണ്ട്. പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനമാണ് അവസാനിപ്പിക്കുന്നത്. നാലാം ക്ലാസില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. താന്‍ അധ്യക്ഷനായിരിക്കെ യൂത്ത് കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. തുടര്‍ന്ന് അഞ്ച് വര്‍ഷം പദവിയില്ലാതെ ഇരുന്നത് അതിന്റെ തിക്തഫലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നെന്നും അനിൽകുമാർ ആരോപിച്ചു.
കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് രാജി.
Discussion about this post