രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ മനുഷ്യ രക്തത്തിനായി പുറത്തിറങ്ങുന്ന കറുത്ത രൂപം. പിന്നിലൂടെ പതുങ്ങി വന്ന് ആലിംഗനം ചെയ്ത് അടുപ്പിച്ച് കഴുത്തില്‍ കോമ്പല്ലുകളമര്‍ത്തി രക്തം കുടിക്കുന്ന ഡ്രാക്കുള പ്രഭു. വായനക്കാരുടെ ഉറക്കം കെടുത്തുന്ന ഡ്രാക്കുളയും , ആ കൊട്ടാരവും എന്നും പലർക്കും ഹരമാണ്. 1890കളിലാണ് ഡ്രാക്കുള ബ്രോം സ്റ്റോക്കറിന്റെ തൂലികയിൽ നിന്നും വായനയുടെ ഭാഗമായി തീരുന്നത്. നിഗൂഡതകൾ ഒളിപ്പിച്ചതാണ് ഡ്രാക്കുള കൊട്ടാരം.
നോവലില്‍ പറഞ്ഞിരിക്കുന്ന ആകാശം മുട്ടുന്ന കൊട്ടാരവും വളഞ്ഞ കോണിപ്പടികളും ഇരുണ്ട മുറികളും പഴക്കമുള്ള ശവപ്പെട്ടികളും എല്ലാം ചേരുമ്പോള്‍ ഭയത്തോടൊപ്പം ഈ കൊട്ടാരം കാണമമെന്നും തോന്നിപ്പോകും. കഥയില്‍ മാത്രമല്ല ഈ കോട്ടയുള്ളത് എന്നതിനാല്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയ ഇടം കൂടിയാണ് റൊമാനിയായിലെ ബ്രാന്‍ കാസില്‍.
ഡ്രാക്കുളയുടെ വാസസ്ഥലമായി ചിത്രീകരിക്കപ്പെടുന്നതും റൊമേനിയയിലെ ബോർഗോ ചുരത്തിനടുത്ത് സ്ഥിതിചെയ്യുന്നതുമായ പഴകിയ ഡ്രാക്കുളക്കോട്ട വര്‍ഷങ്ങളായി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ബ്രാന്‍ കാസില്‍ എന്നറിയപ്പെടുന്ന ഈ കൊട്ടാരം കാണാനും വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ നേരിട്ടനുഭവിക്കാനുമായി നിരവധി പേരാണ് വര്‍ഷംതോറും ഇവിടെ എത്താറുള്ളത്. ഇരുപത്തിരണ്ടു ഏക്കറോളം പരന്നു കിടക്കുന്ന എഴുപതിലധികം മുറികളുള്ള ഈ കോട്ടയാണ് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള കൊട്ടാരം.
വലേഷ്യൻ രാജകുമാരനായ വ്ലാദ്‍ മൂന്നാമനാണ് ഡ്രാക്കുള പ്രഭുവായി തീർന്നതെന്ന സങ്കൽപ്പത്തിലാണ് ബ്രോം സ്റ്റോക്കർ ഡ്രാക്കുള എന്ന നോവൽ എഴുതുന്നത്. കോട്ടയിലെ ഓരോ കോണുകളെക്കുറിച്ചും വിശദമായി പറഞ്ഞിരുന്നു ബ്രാം സ്റ്റോക്കര്‍ എങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹം കോട്ട ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിരുന്നില്ല.
പന്ത്രണ്ടു വർഷത്തോളം ട്രാൻസില്വാനിയയുമായി ബന്ധപ്പെട്ട ചരിത്രരേഖകളും വാമൊഴിയായി പ്രചരിച്ചിരുന്ന പ്രേതകഥകളും നന്നായി പഠിച്ച ശേഷമാണ് അദ്ദേഹം നോവൽ എഴുത്തിലേക്ക് കടന്നു വന്നത് തന്നെ. ബ്രാസോവിനടുത്തുള്ള ബ്രാൻ എന്ന സ്ഥലത്താണ് ഇതുള്ളത്. അതുകൊണ്ട് ആണ് ഇതിനെ ബ്രാൻ കോട്ട എന്ന പേരിട്ടു വിളിക്കുന്നത്. ട്രാൻസിൽവാനിയയുടെയും വല്ലാച്ചിയയുടെയും ചരിത്രപ്രദേശങ്ങളുടെ അതിർത്തിയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയിലേക്കുള്ള യഥാർത്ഥ പ്രവേശന കവാടം നിലത്തുനിന്ന് 25 അടി ഉയരത്തിൽ ഒരു ചെറിയ വാതിലുള്ലതാണ്. കോട്ട ഒരു മലഞ്ചെരിവിൽ ഇരിക്കുന്നതിനാൽ, ഡ്രോബ്രിഡ്ജ് സ്ഥാപിക്കാൻ അവർക്ക് 20 അടി വീതിയിൽ 15 അടി ഉയരത്തിൽ പാറയിൽ കുഴിക്കേണ്ടി വന്നു
1212 ല്‍ ആണ് ബ്രാന്‍ കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത്. ബർസൻലാൻഡിലെ ഒരു കോട്ടയുടെ സ്ഥാനമായി പർവതനിരയുടെ പ്രവേശന കവാടത്തിൽ ട്യൂട്ടോണിക് ഓർഡർ അനുസരിച്ച് ഡൈട്രിച്ച്സ്റ്റൈന്‍ വുഡന്‍ കാസില്‍ നിര്‍മ്മിച്ചു. 1242-ൽ ഈ കോട്ട മംഗോളിയക്കാർ നശിപ്പിക്കുന്നതു വരെ ഒരു പ്രധാന വ്യാപാര മാര്‍ഗ്ഗമായിരുന്നു ഇത്.
റൊമാനിയയിലെ അവസാന രാജ്ഞിയായ മാരി രാജ്ഞി ബ്രാൻ കാസിലിനെ ഒരു വസതിയായി വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, 1920 ൽ ബ്രാസോവ് പട്ടണം കോട്ടയ്ക്ക് നൽകി, പിന്നീട് മകൾ ഇലിയാന രാജകുമാരിക്ക് ഇത് അവകാശമായി ലഭിച്ചു, എന്നിരുന്നാലും 1948 ൽ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഇത് ഏറ്റെടുത്തു ഒടുവിൽ ഒരു മ്യൂസിയവുമാക്കി. 762 മീറ്റർ ഉയരത്തിൽ ഒരു മലഞ്ചെരുവിലാണ് ബ്രാൻ കാസിൽ സ്ഥിതിചെയ്യുന്നത്
കോട്ടയുടെ ഒന്നാം നില മൂന്നാം നിലയുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരു രഹസ്യ ഇടനാഴി ഇവിടെയുണ്ട്. ഇത് ഒരു രക്ഷപ്പെടൽ ഗോവണി ആയിരുന്നു, അത് മതിലിനുള്ളിൽ ഒളിപ്പിച്ചിരുന്നു, അടിയന്തിര സാഹചര്യങ്ങളിൽ കോട്ട ഉദ്യോഗസ്ഥർ ഇത് ഉപയോഗിച്ചിരുന്നു. ഒരു രഹസ്യ അടുപ്പാണ് ഇതിന്റെ പ്രവേശന കവാടത്തെ മറച്ചിരുന്നത്. 1920-ൽ മേരി രാജ്ഞി കോട്ട പുതുക്കിപ്പണിയാൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായുള്ള നിര്‍മ്മാണ സമയത്താണ് ഈ രഹസ്യഭാഗം കണ്ടെത്തുന്നത്.
ബ്രാൻ കോട്ടയിൽ കിണറിന് സാധാരണ കിണറുകളില്‍ നിന്നും മാറി മറ്റൊരു ഉദ്ദേശ്യമുണ്ടായിരുന്നു. ജലനിരപ്പിന് തൊട്ടു മുകളിലായി ഒരു രഹസ്യ മുറി ഉണ്ടായിരുന്നു. ശത്രുക്കള്‍ കോട്ട വളയുമ്പോള്‍ രക്ഷപെടുക എന്ന ലക്ഷ്യത്തിലാണിത് നിര്‍മ്മിച്ചത്. മാത്രമല്ല, അടിയന്തര ഘട്ടങ്ങളില്‍ സ്വത്തുക്കള്‍ ഇവിടെ ഒളിപ്പിക്കുവാനും സാധിക്കുമായിരുന്നു.
ഈ കോട്ട അടുത്തിടെ വിൽപ്പനയ്ക്ക് വച്ചിരിന്നു. കോട്ട വിനോദ സഞ്ചാര കേന്ദ്രമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഈ കോട്ട വിൽപ്പനയ്ക്ക് വച്ചതും. എന്നാൽ ഇപ്പോൾ അതിനൊക്കെ പുറമേ റൊമാനിയക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി ഇവിടെ കൊറോണ വാക്സിനേഷനും നൽകുന്നുണ്ട്. കൂർത്ത കോമ്പല്ലുകളുള്ള യക്ഷിയെ പോലെ വേഷം ധരിച്ച നേഴ്സാണ് വാക്സിൻ എടുക്കുന്നത്. ചുരുക്കി പറഞ്ഞാൽ കൊറോണ മൂലം ഡ്രാക്കുളയും ഉദാരമതിയായെന്ന് അർത്ഥം.
Discussion about this post