കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും വന്നു കഴിഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ക്ലീന്‍ ഷേവ് ചെയ്യുന്നതിനും താടി പറ്റെ എടുക്കുന്നതിനും താലിബാന്‍ ഭീകരര്‍ വിലക്കേര്‍പ്പെടുത്തി എന്നാണ്. മുടിയിലും അധികം പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ വച്ച് താലിബാന്‍ പ്രതിനിധികള്‍ സലൂണുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ നല്‍കിയ കത്ത് ദി ഫ്രോണ്ടിയര്‍ പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സലൂണുകളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അമേരിക്കന്‍ ആക്രമണത്തിന് മുന്‍പ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ കിരാത ഭരണം തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്ത് വരുന്നത്. കൈവെട്ടും വധശിക്ഷയും തിരികെ വരുമെന്ന് താലിബാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. തട്ടിക്കൊണ്ട് പോയതിനാണ് ശിക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വധശിക്ഷയ്ക്ക് വിധേയരായവരുടെ മൃതദേഹങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post