തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. പത്തനംതിട്ടയിൽ പ്രളയസമാനമായ പെരുമഴയാണ് പെയ്യുന്നത്. 2018ൽ പെയ്തതിനു സമാനമായ മഴയാണ് ഇതെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്. പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ആശങ്കയുണർത്തുന്നു.
ആനത്തോട് ഡാമിൽ ഇന്നലെ വൈകുന്നേരം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം ഏതു നിമിഷവും തുറന്നേക്കും. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മഴയ്ക്കൊപ്പം ശക്തമായ മിന്നലുമുണ്ട്. പമ്പാ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മഴ ശക്തമായി തുടര്‍ന്നാൽ മുഴുവൻ ഡാമുകളും തുറക്കുമെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിർദേശം.
അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും.
Discussion about this post