കോട്ടയം: വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതിനു പിന്നാലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. പൂഞ്ഞാർ ടൗണിൽ സെന്റ്. മേരീസ് പളളിയുടെ മുന്നിലെ വലിയ വെളളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും, ബസിന് നാശനഷ്ടവും വരുത്തിയതിനാണ് നടപടിയെന്നാണ് അധികൃതർ അറിയിച്ചത്.
കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്‌ടർക്ക് ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ നിർദ്ദേശമനുസരിച്ചാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്.ജയദീപിനെ സസ്‌പെൻഡ് ചെയ്‌തത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള നടപടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് എസ്.ജയദീപ്.
‘കെ എസ് ആർ ടി സിയിലെ എന്നെ സസ്‌പെൻഡ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം, എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം, അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ.’- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്‌കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS NO 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’- എന്ന് പറഞ്ഞ് മറ്റൊരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post