ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ഡാം തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നത്.
അണക്കെട്ട് തുറന്നുള്ള വെള്ളം ആദ്യമെത്തുന്നത് ചെറുതോണി ടൗണിലാണ്. തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളാണ് അടുത്തത്. ഇവിടങ്ങളിലെല്ലാം കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോൾ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു.
പിന്നീട് വെള്ളം ഒഴുകി എത്തുന്നത് പെരിയാർ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറിൽ നിന്നുള്ള പന്നിയാർകുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അണക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവർ പെരിയാർ വഴി, നേര്യമംഗലത്തും വെള്ളമെത്തും. അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാർ അണക്കെട്ടിലെ വെള്ളവും പെരിയാറിൽ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയിൽ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാർ അറബിക്കടലിൽ ചേരും.
ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ പെരിയാർ തീരം അതീവ ജാഗ്രതയിലാണ്. ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കുണ്ട്. അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നതും നിരോധിച്ചിട്ടുണ്ട്.










