വാഷിംഗ്ടൺ: അതിർത്തികളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് ചൈന പതിവാക്കിയിരിക്കുകയാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ നിക്കോളാസ് ബേൺസ്. ഇന്ത്യക്കെതിരെ മാത്രമല്ല, വിയറ്റ്നാമിനും ഫിലിപ്പീൻസിനും ജപ്പാനും എതിരെ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന ചൈന ഓസ്ട്രേലിയക്കും ലിത്വാനിയക്കുമെതിരെ ദുഷ്പ്രചാരണങ്ങൾ അഴിച്ചു വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങൾ ചൈന നിരന്തരം ലംഘിക്കുകയാണ്. ഈ സാഹചര്യത്തിൽ സഖ്യരാഷ്ട്രങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുക എന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും ബേൺസ് പറഞ്ഞു. അതിർത്തികൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ചൈന തുടർന്നാൽ അമേരിക്ക നോക്കിയിരിക്കില്ലെന്നും ബേൺസ് തുറന്നടിച്ചു. ചൈനയിലെ അടുത്ത അമേരിക്കൻ സ്ഥാനപതിയായി നിയമിക്കപ്പെടാൻ ഇരിക്കുന്ന ഉദ്യോഗസ്ഥനാണ് നിക്കോളാസ് ബേൺസ്.
അതേസമയം അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. റഫാൽ, സുഖോയ്, മിറാഷ്, അപാചെ തുടങ്ങിയ ഹെലികോപ്റ്ററുകളും എൽ-70, ബൊഫോഴ്സ് തുടങ്ങിയ ആയുധങ്ങളും ഇന്ത്യ സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post