ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12-ലെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ നിര്‍വീര്യമാക്കി ആദ്യ ജയം കുറിച്ച് ഇന്ത്യ. 66 റണ്‍സിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 210 എന്ന വമ്പന്‍ സ്കോര്‍ കെട്ടിപ്പടുത്തു. അഫ്ഗാന്റെ മറുപടി 144/7 അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ അക്കൗണ്ട് തുറക്കുകയായിരുന്നു.
അതേസമയം മൂന്ന് മത്സരങ്ങളില്‍ രണ്ടു പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. നേരിയ സെമി പ്രതീക്ഷ ഇന്ത്യക്ക് ഇപ്പോഴം നിലനിൽക്കുന്നുണ്ട്.
വിമര്‍ശകരുടെയും കാതടപ്പിക്കുന്ന ഷോട്ടുകള്‍ ഉതിര്‍ത്ത് വെടിക്കെട്ട് തീര്‍ത്ത ബാറ്റര്‍മാരാണ് ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന ശില്‍പ്പികള്‍. രോഹിത് ശര്‍മ്മ (47 പന്തില്‍ 74) അതില്‍ ഏറ്റവും മികച്ചു നിന്നു. എട്ടു ഫോറുകളും മൂന്നു സിക്സും ഹിറ്റ്മാന്റെ കത്തിക്കയറലില്‍ ആരാധകരുടെ കണ്ണിന് വിരുന്നേകി. ആറു ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 48 പന്തില്‍ 69 റണ്‍സ് വാരിയ കെ.എല്‍.രാഹുല്‍ ഷോട്ടുകളുടെ ഉത്സവം തീര്‍ക്കുന്നതില്‍ രോഹിതിനെക്കാള്‍ ഒട്ടും പിന്നിലായില്ല. ഇരുവരും മടങ്ങിയെങ്കിലും ഋഷഭ് പന്തും (13 പന്തില്‍ 27, ഒരു ഫോര്‍, മൂന്ന് സിക്സ്) ഹാര്‍ദിക് പാണ്ഡ്യയും (13 പന്തില്‍ 35,നാല് ഫോര്‍, രണ്ട് സിക്സ്) അഫ്ഗാന് ബോളര്‍മാരെ ചാമ്പലാക്കി തിരിച്ചുകയറി.
ഇന്ത്യക്കായി പേസര്‍ മുഹമ്മദ് ഷമി മൂന്നും ആര്. അശ്വിന് രണ്ടും വീതം വിക്കറ്റ് വീഴ്ത്തി അഫ്ഗാനെ തളച്ചു. ജസ്പ്രീത് ബുംറയ്ക്കും ജഡേജയ്ക്കും ഓരോ വിക്കറ്റ് വീതം സ്വന്തമായി.
Discussion about this post