ഡല്‍ഹി: 1997 ൽ 59 പേര്‍ മരിച്ച ഡല്‍ഹി ഉപഹാര്‍ തിയറ്റര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച കേസില്‍ വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ സുശീല്‍ അന്‍സാലിനും ഗോപാല്‍ അന്‍സാലിനും ഏഴു വര്‍ഷം തടവുശിക്ഷ. ഇരുവരും 2.25 കോടി രൂപ വീതം പിഴ അടയ്‌ക്കണമെന്നും ഡല്‍ഹി പട്യാല ഹൗസ് കോടതി വിധിച്ചു. തീപിടിത്തക്കേസിലെ മറ്റു രണ്ടു പ്രതികളായിരുന്ന ഹര്‍ സ്വരൂപ് പന്‍വാറും ധരംവിര്‍ മല്‍ഹോത്രയും വിചാരണയ്‌ക്കിടെ മരിച്ചു.
അന്‍സാല്‍ സഹോദരന്‍മാരെ നേരത്തെ സുപ്രീം കോടതി രണ്ടു വര്‍ഷത്തേക്കു ജയിലില്‍ അടച്ചിരുന്നു. പിന്നീട് വിട്ടയയ്‌ക്കുകയും 30 കോടി രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തു. ഈ തുക ഉപയോഗിച്ച് രാജ്യതലസ്‌ഥാനത്ത് ട്രോമ കെയര്‍ സെന്റര്‍ സ്‌ഥാപിക്കാനായിരുന്നു നിര്‍ദേശം.
ബോളിവുഡ് ചിത്രം ‘ബോര്‍ഡറി’ന്റെ പ്രദര്‍ശനത്തിനിടെയായിരുന്നു തിയറ്ററില്‍ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതുമൂലം 59 പേര്‍ ശ്വാസംമുട്ടി മരിച്ചു. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കളാണ് അന്‍സാല്‍ സഹോദരങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചത്. 60 കോടി രൂപ പിഴത്തുക ഉപയോഗിച്ചുള്ള രണ്ടാമത്തെ ട്രോമാ കെയര്‍ സെന്ററിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ച് കഴിഞ്ഞ ജൂണില്‍ കോവിഡ് തരംഗത്തിനിടെ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
Discussion about this post