മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നവാബ് മാലിക്കും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസും തമ്മിലുള്ള വാക്പോര് തുടരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ റിയാസ് ഭട്ടിയുമായി ഫഡ്നവിസിന് ബന്ധമുണ്ടെന്ന് നവാബ് മാലിക് പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ദേവേന്ദ്ര ഫഡ്നവിസ് നടത്തിയത്. പന്നിയുമായി മൽപ്പിടുത്തത്തിനില്ലെന്നും ദേഹത്ത് ചെളി പറ്റുമെന്നുമായിരുന്നു ഫഡ്നവിസിന്റെ പ്രതികരണം.
Thought of the day 👇🏼 pic.twitter.com/PkLiHS3GVW
— Devendra Fadnavis (Modi Ka Parivar) (@Dev_Fadnavis) November 10, 2021
ഇന്നത്തെ ചിന്താവിഷയം എന്ന തലക്കെട്ടോടെ ട്വിറ്ററിലാണ് ഫഡ്നവിസ് മാലിക്കിന് മറുപടി നൽകിയത്. ‘പന്നിയുമായി മൽപ്പിടുത്തത്തിന് പോകരുതെന്ന് പണ്ട് ഞാൻ പഠിച്ചിട്ടുണ്ട്. നമ്മുടെ ദേഹത്ത് മണ്ണ് പറ്റും, പന്നി അത് ആസ്വദിക്കുകയും ചെയ്യും.‘ ലോകപ്രശസ്ത നാടകകൃത്ത് ജോർജ്ജ് ബർണാഡ് ഷായുടെ വാക്കുകൾ ഉദ്ധരിച്ച് ഫഡ്നവിസ് കുറിച്ചു.
നവാബ് മാലിക്കിനെതിരെ കഴിഞ്ഞ ദിവസം ഫഡ്നവിസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ അടുത്ത ആളായ സലീം പട്ടേലിൽ നിന്നും 1993ലെ സ്ഫോടന കേസ് പ്രതി ബാദ്ഷാ ഖാനിൽ നിന്നും 2.80 ഏക്കർ ഭൂമി നവാബ് മാലിക്കും അദ്ദേഹത്തിന്റെ കുടുംബവും വാങ്ങിയതായി ഫഡ്നവിസ് ആരോപിച്ചു. മുംബൈയെ പിടിച്ചുലച്ച സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായവരുമായാണ് മാലിക്ക് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഇത് രാജ്യദ്രോഹമാണെന്നും ദേവേന്ദ്ര ഫഡ്നവിസ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post