കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ബിജെപി ഉന്നയിച്ച കാര്‍ട്ടൂണ്‍ വിവാദം ദൗര്‍ഭാഗ്യകരമെന്ന് വ്യക്തമാക്കിയ കേരള കാര്‍ട്ടൂണ്‍ അക്കാദമിക്കെതിരെ ടിജി മോഹന്‍ദാസ്. തലയ്ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നതെന്നും വൃത്തിക്കെട്ട, നാണം കെട്ടവരാണ് അക്കാദമിയില്‍ ഇരിക്കുന്നതെന്ന് ടി ജി മോഹന്‍ദാസ് പറഞ്ഞു. താന്‍ ചാണകസംഘിയാണെന്നും കാനഡയില്‍ ചാണകത്തിന് കിലോയ്ക്ക് 35 രൂപയുണ്ടെന്നും മോഹന്‍ദാസ് അവകാശപ്പെട്ടു.
‘കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെച്ചൊല്ലി ഉയര്‍ന്ന വിവാദം വളരെ ദൗര്‍ഭാഗ്യകരമാണ്. വിമര്‍ശന കലയാണ് കാര്‍ട്ടൂണ്‍. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാര്‍ട്ടൂണില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. ജനകീയമായതിനാല്‍ അവ ശ്രദ്ധിക്കപ്പെടുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമര്‍ശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബര്‍ ആക്രമണവും തീര്‍ത്തും അപലപനീയമാണ്’- എന്നായിരുന്നു കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രതികരണം. ഇതിനെതിരെയാണ് മോഹന്‍ദാസ് രംഗത്തെത്തിയത്.
മോഹന്‍ദാസിന്റെ വാക്കുകൾ:
‘തലയ്ക്ക് വെളിവില്ലാത്തവരാണ് കാര്‍ട്ടൂണ്‍ അക്കാദമിയില്‍ ഇരിക്കുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ കാലത്തും രാജ്യദ്രോഹം കുറ്റങ്ങളുണ്ട്. അത് ചെയ്തിരുന്നെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ വിവരം അറിയുമായിരുന്നു. നാടിനെ നാണംകെടുത്താലാണ് ഇവര്‍ ചെയ്തത്. കാര്‍ട്ടൂണ്‍ ഇന്ത്യയെന്ന രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത്. വൃത്തിക്കെട്ടവര്‍, നാണം കെട്ടവര്‍. ഇവര്‍ കുഞ്ചന്‍ നമ്പ്യാരുടെയും ശങ്കറിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ടോ. ഇവരാരും രാജ്യത്തെ വിമര്‍ശിച്ചിട്ടില്ല. ഞാനെന്ന വ്യക്തിയുടെ മുന്നില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുമോ. ആ കാര്‍ട്ടൂണിസ്റ്റിന് നടുറോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ. ഞാനൊരു ചാണകസംഘിയാണ്. അതിനെ ഞാന്‍ തള്ളി പറയില്ല. ഇടതുപക്ഷക്കാര്‍ പേടിപ്പിച്ചാല്‍ പേടിക്കില്ല. ചാണകത്തിന് കിലോയ്ക്ക് 35 രൂപയുണ്ട്. കാനഡക്കാര്‍ ചാണകം വാങ്ങുന്നുണ്ട്’.











