വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോർഡ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. വെടിയുതിർത്ത പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് കൈത്തോക്കും കണ്ടെത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മൂന്ന് പേരും വിദ്യാർഥികളാണെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
വെടിവെയ്പ്പു നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി 15 മുതൽ 20 തവണ വെടിയുതിർത്തിരുന്നു. പരിക്കേറ്റ എട്ടുപേരിൽ ഒരു അധ്യാപകനും ഉൾപ്പെടുന്നു. എന്താണ് വെടിവയ്പ്പിലേക്ക് നയിച്ച കാരണമെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post