കോട്ടയം: സിപിഎം നേതാവ് സന്ദീപിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു. കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്‍ക്കാന്‍ വരരുതെന്നും വി മുരളീധരൻ സിപിഎമ്മിനോട് പറഞ്ഞു. സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സന്ദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും കോടിയേരി അറിയിച്ചു.
എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തിൽ സിപിഎം പ്രവർത്തകരും ഉൾപ്പെട്ടിരുന്നതായി വാർത്തകൾ വന്നിരുന്നു. സിപിഎം പ്രവർത്തകർ തമ്മിൽ തല്ലി മരിച്ചതിൽ ബിജെപിയെ വേട്ടയാടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎം നിലപാടിനനുസരിച്ച് കേസ് മാറ്റിമറിക്കുന്ന പൊലീസ് നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post