കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ നടത്തിയ റെയ്ഡും അതില്‍ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശ്യപരവുമാണെന്നാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയിലും ബാര്‍ ഹോട്ടലുകളിലും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകളാണ് ഇഡി കണ്ടെടുത്തത്.
കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്. നേതാക്കളുടെ ഉടമസ്ഥതയില്‍ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ടും അബുദാബിയിലുള്ള ബാറും റസ്റ്റൊറന്റുകളും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതായി ഇഡി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ഫ്രണ്ട് ഡിവിഷനല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, മൂവാറ്റുപുഴയിലെ നേതാവ് എം.കെ.അഷറഫ് എന്ന തമര് അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു.
Discussion about this post