സംവിധായകന്‍ അലി അക്ബറിനു പിന്നാലെ എഴുത്തുകാരന്‍ കമല്‍സി നജ്മലും ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും തനിക്ക് സ്വയം നീതി പുലര്‍ത്താതിരിക്കാന്‍ ആവില്ലെന്നും പറഞ്ഞാണ് കമല്‍സി ഇസ്ലാം ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്.
മുൻ നക്സലൈറ്റ് നേതാവ് നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്ന് ആരോപിച്ചാണ് കമൽ രണ്ടു വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചത്. കമൽ സി ചവറ എന്നായിരുന്നു ആദ്യ നാമം.
മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് താൻ ഇസ്ലാം ഉപേക്ഷിക്കുന്നതെന്ന് കമൽ വ്യക്തമാക്കുന്നു. ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കാനുള്ള ഒരിടമായി മത ധാര്‍മ്മികത മാറിക്കഴിഞ്ഞുവെന്നും കമൽ പറയുന്നു
ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങള്‍ക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികള്‍, വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകള്‍, കോക്കസ് പ്രവര്‍ത്തനങ്ങള്‍, ചില വ്യക്തികളിൽ മാത്രം കേന്ദ്രമായ കൂടിച്ചേരലുകള്‍ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താന്‍ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുകയാണെന്നും കമൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇസ്ലാമിലെ മലീമസമായ ചുറ്റുപാടുകള്‍ എന്റെ സമീപനത്തിൽ മാറ്റം വരുത്താൻ എന്നെ പ്രേരിപ്പിക്കുന്നു. മതാധിഷ്ഠിതമായ പ്രതിലോമ ശക്തികള്‍ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ലെന്നും കമൽസി നജ്മൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.










