ആലപ്പുഴ: നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ആലപ്പുഴ ആര്യാട് ഒരാൾക്ക് വെട്ടേറ്റു. വിമൽ എന്നയാൾക്കാണ് വെട്ടേറ്റത്. ബിനു എന്നയാളാണ് വെട്ടിയത്.
വിമലിന്റെ തലയ്ക്കും കാലിനുമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിനുവിന്‍റെ സഹോദരനെ ആക്രമിച്ചതിന്‍റെ പ്രതികാരമായാണ് വിമലിനെ വെട്ടിയതെന്നാണ് റിപ്പോർട്ട്.
അതേസമയം തുടർച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം രംഗത്തെത്തി. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ വിമര്‍ശിച്ചത്. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടും.
കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കുറ്റപ്പെടുത്തി. ഒന്നരമാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. പാലക്കാട് സംഭവത്തിന് ശേഷം ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചു. പോലീസിന് വീഴ്ചയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടാനാണ് കേന്ദ്ര തീരുമാനം.
Discussion about this post