കൊച്ചി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി സിപിഎം- സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. സംഭവത്തിൽ 2 പേർക്ക് വെട്ടേറ്റു. എറണാകുളം കാലടിയിലാണ് സംഭവം.
ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവർത്തകർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമം.
എറണാകുളം കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ൪, ക്രിസ്റ്റീൻ ബേബി എന്നീവ൪ക്കാണ് പരിക്കേറ്റത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘർഷത്തിൽ തകർത്തു. ഏറ്റുമുട്ടിയവർ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കാലടിയിൽ ഒരു മാസം മുമ്പ് സിപിഎമ്മിൽ നിന്ന് നാൽപ്പതോളം പേർ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ചു തകർത്തുവെന്നും പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് സിപിഐ നേതാക്കൾ ആരോപിക്കുന്നത്.
ആക്രമണത്തിൽ പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും സിപിഎം പ്രവർത്തകർ എത്തി തല്ലിയതിനെ തുടർന്നാണ് ഇതെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.
Discussion about this post