തിരുവനന്തപുരം: കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇനിയും സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാത്തതിനാൽ ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് അക്രമികളെ നേരിടാൻ പൊലീസിന് പോകേണ്ടി വരുന്നത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗം.
2018-19 ൽ പൊലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചത് 17.78 കോടി രൂപയാണ്. സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം. 2019-20 ൽ കേന്ദ്രം നൽകിയത് 54.01 കോടി രൂപയാണ്. ആ സാമ്പത്തിക വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ 2020-2021, 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട തുക കേന്ദ്രം നൽകിയില്ല.
2014-15 മുതൽ 2021 ഒക്ടോബർ 10 വരെ പൊലീസിന്റെ നവീകരണത്തിന് 143.01 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. പൊലീസ് സ്റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങൾ, ആധുനിക ആയുധങ്ങൾ, വാഹനങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ, ഫൊറൻസിക് സജ്ജീകരണം തുടങ്ങിയവയ്ക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും തീവ്രവാദ പ്രവർത്തനങ്ങളും ശക്തമായിരിക്കുന്ന സാഹചര്യത്തിലും സേനയുടെ ആധുനികവത്കരണത്തിന് കേന്ദ്രം നൽകുന്ന തുക സംസ്ഥാന ആഭ്യന്തര വകുപ്പ് വേണ്ടവിധം ചെലവഴിക്കാത്തത് ദുരൂഹമാണ്. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ശേഖരിച്ച വിവരാവകാശ രേഖയാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post