ഇടുക്കി: പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതികൂലമായതിനെ തുടർന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീരെ ആത്മാര്‍ത്ഥത ഇല്ലാതെയാണ് രാജേന്ദ്രൻ പ്രവര്‍ത്തിച്ചതെന്ന് തുടക്കം മുതലേ ആരോപണം ഉയർന്നിരുന്നു. മൂന്ന് തവണ ദേവികുളത്ത് നിന്ന് എംഎല്‍എയായ രാജേന്ദ്രന് ഇത്തവണയും സീറ്റ് നോട്ടമുണ്ടായിരുന്നു. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി മാനദണ്ഡം അനുസരിച്ച് ഒരു കാരണവശാലും രാജേന്ദ്രന് സീറ്റ് കെടുക്കണ്ട എന്ന നിര്‍ദ്ദേശം വന്നു. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടു നിൽക്കുകയായിരുന്നു.
കൂടാതെ രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല.
രാജേന്ദ്രന്റെ ഈ നടപടിയും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് രണ്ടംഗ അന്വേഷണ കമ്മീഷന്‍ ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എം എം മണിയുടെ പിന്തുണ നഷ്ടമായതും രാജേന്ദ്രന് തിരിച്ചടിയായി.
Discussion about this post