തിരുവനന്തപുരം: മതഭീകരവാദത്തെ സർക്കാർ കൈയയച്ച് സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമ്പലപ്പുഴ എം എൽ എ ഒന്നാന്തരം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. ഇതേ ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് സിപിഎം ഉയർത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബിസി മോർച്ച സംസ്ഥാന നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ കഴിവുകേട് പരസ്യമായി സമ്മതിച്ച എഡിജിപി മാധ്യമങ്ങളിലൂടെ നടത്തിയത് കുറ്റസമ്മതമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേസ് എത്രയും വേഗം എൻ ഐ എക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഉൾപ്പെടെ ഉള്ളവർ പോപ്പുലർ ഫ്രണ്ടിനായി വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് മുകൾത്തട്ടിലേക്ക് ഇവർ കൈമാറുന്നില്ല. കൊലയാളികൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുവെന്ന എഡിജിപിയുടെ പരാമർശം ഗൗരവതരമാണ്.
രൺജീത് ശ്രീനിവാസന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീടുകൾക്ക് മുന്നിൽ കുത്തിയിരിക്കും. സംസ്ഥാന വ്യാപകമായി ബഹുജന പ്രക്ഷോഭം നടത്തും. നീതിക്കുവേണ്ടി കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രൺജീത് കൊലക്കേസിൽ ഇതുവരെ പിടികൂടിയത് യഥാർത്ഥ പ്രതികളെയാണോയെന്ന കാര്യത്തിൽ പൊലീസിൽ തന്നെ രണ്ടഭിപ്രായമുണ്ട്. പൊലീസിൽ ആർ എസ് എസ് പ്രവർത്തകരുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയിൽ കാര്യമില്ല. ഇടത് സർക്കാരിന്റെ കാലത്ത് 22 ബിജെപി ആർ എസ് എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പകരത്തിന് പകരം ശൈലി ബിജെപി പ്രയോഗിച്ചിട്ടില്ലെന്നും കെ സുരേന്ദ്ര ഓർമ്മിപ്പിച്ചു.
Discussion about this post