ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു. അതേസമയം ദിലീപിന്റെ വീട്ടിൽ തോക്കിനായും പൊലീസ് തിരച്ചിൽ നടത്തുന്നതായാണ് വിവരം. ഗൂഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് നടന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് പറഞ്ഞത്.
ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഫ്രീസ് ചെയ്ത് നിര്‍ത്തിയായിരുന്നു ദിലീപ് ഇവര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്.
നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയില്‍ ആണ് നടന് ദിലീപിന് എതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. തന്റെ ദേഹത്ത് കൈ വെച്ച സുദര്ശന് എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്ശന്, സന്ധ്യ, സോജന് എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്.
Discussion about this post