മലയാള സിനിമയിൽ നിലനിൽക്കുന്ന വർഗീയ- രാഷ്ട്രീയ വിവേചനത്തിനും ബോധപൂർവ്വമായ ഡീഗ്രേഡിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിഷ്ണു മോഹൻ. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും മികച്ച പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ‘ സംവിധാനം ചെയ്ത വിഷ്ണു മോഹൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ജീർണ്ണതകൾ പരസ്യമായി തുറന്നു കാട്ടിയത്.
മലയാള സിനിമയിൽ അടുത്തയിടെ ചില സാങ്കേതിക വിദഗ്ധരെയും നടന്മാരെയും നിലപാടുകളുടെ പേരിൽ പാർശ്വവത്കരിക്കുന്നതായി ആരോപണം സജീവമാണ്. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചത് ചിലർ പ്രശ്നമാക്കുന്നു. മറ്റുള്ളവർ വലിയ വാടക ചോദിച്ചപ്പോൾ സേവാഭാരതി സൗജന്യമായാണ് ആംബുലൻസ് തന്നത്. അതുകൊണ്ട് തന്നെയാണ് കൃതജ്ഞത കാർഡിൽ സേവാഭാരതിയുടെ പേര് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. സേവാഭാരതി കരിമ്പട്ടികയിൽ പെട്ട സംഘടന ഒന്നും അല്ല. അപ്പോൾ അതിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് അറിയില്ല. നാളെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു സിനിമ ചെയ്താൽ സേവാഭാരതിയെ ഒഴിച്ചു നിർത്താൻ സാധിക്കില്ല. നമ്മുടെ നാട്ടിൽ പ്രളയം ഉണ്ടായപ്പോഴൊക്കെ സേവാഭാരതി ചെയ്ത പ്രവർത്തനങ്ങൾ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതാണ്. ദുരന്ത നിവാരണത്തിൽ പൊലീസിനും ഫയർഫോഴ്സിനും ഒപ്പമാണ് അവർ പ്രവർത്തിക്കുന്നത്. അവരെ ഒഴിച്ചു നിർത്തി സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ടാണെന്ന് വിഷ്ണു മോഹൻ പറഞ്ഞു.
നായകൻ ഹിന്ദു ആചാരപ്രകാരം വിളക്ക് കത്തിക്കുന്നതും വാഹനത്തിൽ ചന്ദനത്തിരി കത്തിക്കുന്നതും ക്ലൈമാക്സിൽ കറുപ്പ് ഉടുത്ത് ശബരിമലക്ക് പോകുന്നതും കാണിക്കുന്നത് ചിലർ വിവാദമാക്കുന്നു. ശബരിമലക്ക് പോകുന്നത് ഒരു തെറ്റാണോയെന്നും സംവിധായകൻ ചോദിക്കുന്നു.
അടുത്തയിടെ സമാനമായ ഡീഗ്രേഡിംഗ് മോഹൻലാൽ ചിത്രമായ മരക്കാറിനും സുരേഷ് ഗോപി ചിത്രമായ കാവലിനും നേരിടേണ്ടി വന്നിരുന്നു. മലയാള സിനിമയിൽ അടുത്തയിടെ കണ്ടു വരുന്ന വർഗീയത അടിസ്ഥാനമാക്കിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു.
Discussion about this post