പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ പത്തനംതിട്ടയിൽ സിപിഎം- സിപിഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. അക്രമാസക്തരായ സിപിഎം പ്രവർത്തകർ എഐവൈഎഫ് കൊടുമൺ മേഖല സെക്രട്ടറി ജിതിൻ്റെ വീടിന് നേരെ ആക്രമണം അഴിച്ചു വിട്ടു. അക്രമികൾ വീടിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.
കഴിഞ്ഞ ദിവസം കൊടുമൺ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സിപിഐ സിപിഎം സംഘർഷം ഉണ്ടായിരുന്നു. പത്തനംതിട്ട അങ്ങാടിക്കലിലാണ് സിപിഎം – സിപിഐ സംഘർഷമുണ്ടായത്. അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് പ്രവർത്തകർ തമ്മിലടിച്ചത്.
സംഘർഷത്തിൽ കൊടുമൺ ഇൻസ്പെക്ടറടക്കം മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ഇരുപക്ഷത്ത് നിന്നായി പത്ത് പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രവർത്തകർ തമ്മിലെറിഞ്ഞ സോഡ കുപ്പി കൊണ്ടാണ് ഇൻസ്പെക്ടർ മഹേഷ് കുമാറിൻ്റെ തലയ്ക്ക് പരിക്കേറ്റത്.
സിപിഎമ്മും സിപിഐയും തമ്മിലാണ് സഹകരണ ബാങ്കിലേക്ക് മത്സരം നടന്നത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവർ അടുർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Discussion about this post