കൊച്ചി: വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ദിലീപ് നടത്തിയ പ്രാക്കിന്റെ പേരിൽ അയാൾക്കെതിരെ കേസെടുക്കാമോയെന്ന് കോടതി. എന്നാൽ പ്രാകുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നു. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരുടെ സുപ്രധാന മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കമാണ് ഇന്ന് ഹൈക്കോടതിക്ക് മുദ്ര വെച്ച കവറില്‍ കൈമാറിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അവർ അനുഭവിക്കും, ഇത് വെറും ശാപവാക്കല്ല ഇതായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബാഞ്ചിന് കൈമാറിയ ദിലീപിന്‍റെ ശബ്ദങ്ങളില്‍ ഒന്ന്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞുപോയ ശാപ വാക്കുകള്‍ എന്നായിരുന്നു ഹൈക്കോടതിയില്‍ ദിലീപിന്‍റെ വാദം. ഇത് ഒരു പരിധി വരെ അംഗീകരിക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് രാവിലെ ചോദിച്ച കോടതിയുടെ പരാമർശത്തിന്‍റെ ചുവട് പിടിച്ച്, ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്ന് പ്രതിഭാഗം വാദിച്ചു. ബാലചന്ദ്ര കുമാറിന്‍റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മൊഴിയിൽ പറഞ്ഞ പലതും എഫ്ഐആറിൽ ഇല്ല എന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടുക കൂടി ചെയ്തതോടെ പ്രോസിക്യൂഷൻ അക്ഷരാർത്ഥത്തിൽ വിയർത്തു.
യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്ന് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്‍റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് വിശദീകരിച്ചു.
എന്തും പറയാൻ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ എന്നും ദിലീപിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാർ നൽകിയ വോയ്‍സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങൾ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ സ്ഥാപിച്ചു.
Discussion about this post