കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെ ചരിത്രം ‘അഴിമതി ഭൂഷൺ‘ ലഭിച്ച മഹാൻ എന്ന് വിശേഷിപ്പിക്കുമെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി. ലോകായുക്തക്കെതിരെ ജലീൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ആരോപണങ്ങൾ തികച്ചും അധിക്ഷേപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജലീലിന്റെ വാക്കുകൾ വളരെ ശക്തമായ ഒരു അഴിമതി വിരുദ്ധ ജുഡീഷ്യൽ സ്ഥാപനത്തെ കരിവാരിത്തേക്കുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ലോകായുക്തക്കെകതിരേയുള്ള മുഴുവൻ ആരോപണങ്ങളും വാസ്തവ വിരുദ്ധവും സത്യത്തന്റെ കണികപോലുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ലോകായുക്‌ത രൂപീകരിച്ചതിനു ശേഷം ഇന്ന് വരെ ആരും പറയാത്ത ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ അഴിമതിവിരുദ്ധ സ്ഥാപനത്തെ തകർക്കാൻ ഉദ്ദേശം വെച്ചുള്ളതിനാൽ പൊതുസമൂഹം പുച്ഛിച്ചു അവഗണിക്കും എന്നതിൽ സംശയമില്ല. ജുഡീഷ്യൽ രംഗത്ത് നിസ്തുലമായ സേവനം നടത്തിയ ന്യായാധിപന്മാർ വഹിക്കുന്ന ഉന്നതമായ ഒരു പദവിയാണ് ലോകായുക്‌ത എന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത നിയമം 18 വകുപ്പ് അനുസരിച്ചു ലോകായുക്തയെ ബോധപൂർവം അവമതിപ്പുളവാക്കുന്ന വിധത്തിൽ പൊതുജനമധ്യേ ഇടിച്ചു താഴ്ത്തിക്കൊണ്ടു പരസ്യ പ്രസ്താവനയിറക്കുന്നതു ഒരു വർഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. ലോകായുക്തയെ ഇടിച്ചു താഴ്തി പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കും വിധം പ്രസ്താവന ഇറക്കുന്നത് ലോകായുക്ത നിയമമനുസരിച്ച് കൂടുതൽ നടപടികളും എടുക്കാവുന്നതാണ്. ലോകായുക്ത നിയമം 19 വകുപ്പ് ഇക്കാര്യം പ്രത്യേകം വിവക്ഷിക്കുന്നുവെന്നും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി ആസിഫലി വ്യക്തമാക്കി.
Discussion about this post