കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും നിലവിൽ നടക്കുന്ന അന്വേഷണത്തിൽ അവിശ്വാസം ആവർത്തിച്ച് ദിലീപ്. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടേയെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
ഇപ്പോൾ നടക്കുന്നത് മാധ്യമവിചാരണയാണെന്നും തൻ്റെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും ദിലീപ് പറഞ്ഞു. ഫോണുകൾക്കായി സർക്കാർ ഉപഹർജി ഫയൽ ചെയ്ത് തങ്ങൾക്ക് നോട്ടീസ് കിട്ടും മുൻപേ ഇതേക്കുറിച്ച് ഒരു മാധ്യമസ്ഥാപനം തന്നെ വിളിച്ച് പ്രതികരണം ആരാഞ്ഞെന്നും എങ്ങനെയാണ് ഈ വിവരങ്ങളെല്ലാം പുറത്തു പോകുന്നതെന്നും ദിലീപ് ചോദിച്ചു.
ഫോണുകൾ പൊലിസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിൻ്റെ അഭിഭാഷകൻ അഡ്വ.ബി.രാമൻപ്പിള്ള വാദിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്ന് രാമൻപിള്ള വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. ഇതോടെ കേന്ദ്ര സര്‍ക്കാരിന‍്റെ അക്രഡിറ്റേഷനുള്ള ഏജന്‍സികളില്‍ മാത്രമേ പരിശോധിക്കാന് കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
Discussion about this post