തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. തന്റെ നിർദേശപ്രകാരമാണ് കണ്ണൂർ വി.സി പുനർ നിയമനം എന്ന വാർത്തകൾ തെറ്റാണെന്ന് ഗവർണർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
വിസി നിയമനത്തിൽ മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയുമാണ്. ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണ്. നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഗവർണർ വാർത്താക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
വി.സിയായ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാണ് സർക്കാരിന് താൽപ്പര്യമെന്ന് നവംബർ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കെകെ രവീന്ദ്രനാഥ് നേരിട്ടു വന്ന് അറിയിച്ചു. ഈ കാര്യത്തിലുള്ള സർക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനിൽ എത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തതായി ഗവർണർ പറഞ്ഞു.
Discussion about this post