തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്നെ എം ശിവശങ്കര്‍ ചൂഷണം ചെയ്തെന്നും തന്‍റെ സൽപ്പേര് നശിപ്പിച്ച് ആരും ക്ലീൻ ചിറ്റ് നേടേണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്നെ ഈ നിലയിൽ ആക്കിയതിൽ ശിവശങ്കറിനു വലിയ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ശിവശങ്കർ മൂന്ന് വർഷമായി തന്‍റെ പേഴ്സണൽ കംപാനിയൻ ആയിരുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നത്. താൻ ആത്മകഥ എഴുതിയാൽ ശിവശങ്കറിനെപ്പറ്റി പലതും എഴുതേണ്ടി വരും. ഒരുപാട് രഹസ്യങ്ങള്‍ വെളിച്ചത്തു വരും. സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറല്ലെന്ന പുസ്തകത്തിലെ വാദം സ്വപ്ന നിഷേധിച്ചു.
തന്‍റെ നിയമനം ഒരു ഫോൺ വിളി കൊണ്ടാണ് നടന്നതെന്നും ഒരു അഭിമുഖം പോലുമില്ലാതെയാണ് തന്നെ നിയമിച്ചതെന്നും സ്വപ്ന വ്യക്തമാക്കി. തന്‍റെ ജീവിതത്തിൻ്റെ ഭാഗമായ ഒരാള്‍ക്ക് എങ്ങനെയാണ് ഈ നിയമനത്തെക്കുറിച്ച് അറിില്ലെന്നു പറയാൻ കഴിയുന്നതെന്നും സ്വപ്ന ചോദിച്ചു. ഐഫോൺ മാത്രമല്ല താൻ മറ്റു പല സമ്മാനങ്ങളും ശിവശങ്കറിനു നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു.
ഈ ഐഫോണുകള്‍ യൂണിടാക് ആണ് സ്പോൺസര്‍ ചെയ്തതെന്നും അതിലൊന്ന് ശിവശങ്കറിനു നല്‍കിയെങ്കിലും അദ്ദേഹം വാങ്ങിയില്ലെന്നും സ്വപ്ന പറഞ്ഞു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങള്‍ വന്നപ്പോള്‍ വീട്ടിൽ വെച്ച് ഫോൺ നല്‍കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവശങ്കറിന്റെ ജന്മദിനത്തിൽ പാര്‍ട്ടികളള്‍ നടത്താറുണ്ട്. സ്ത്രീയെന്ന നിലയിൽ അദ്ദേഹം തന്നെ മാനിപ്പുലേറ്റ് ചെയ്തു നശിപ്പിച്ചെന്നും സ്വപ്ന വ്യക്തമാക്കി.
തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകമെഴുതിയെങ്കിൽ അത് മോശമാണ്. കോൺസുലേറ്റിലെ ജോലി രാജിവെച്ചതും ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. ശിവശങ്കര്‍ രചിച്ച ആത്മകഥയായ അശ്വദ്ധാത്മാവ് വെറുമൊരു ആന എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്ത് വന്നത്.
Discussion about this post