ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ടിൽ നിന്നും 1.77 കോടി രൂപ കണ്ടെടുത്തു. സംഭാവനയായി ലഭിച്ച പണം റാണ അയ്യൂബ് സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
റാണ അയ്യൂബിനെതിരെ കഴിഞ്ഞ സെപ്റ്റംബറിൽ ഉത്തർ പ്രദേശ് പൊലീസ് ഫയൽ ചെയ്ത എഫ് ഐ ആറിൽ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. കെറ്റോ എന്ന ജീവകാരുണ്യ സൈറ്റ് വഴി പിരിച്ചെടുത്ത പണം റാണ അയ്യൂബ് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചതായി കാണിച്ച് വികാസ് സംകൃത്യായൻ എന്നയാൾ ഉത്തർ പ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു.
കേസ് നിലവിൽ ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കുകയാണ്. വിദേശ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ച് ഇവർ ധാരാളം പണം സ്വരൂപിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു.









