ഗംഗേശാനന്ദക്ക് അനുകൂലമായ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മാധ്യമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പരിഹാസവും ടെലിവിഷൻ ചാനലുകളിലെ സായാഹ്നജഡ്ജിമാരുടെ വിചാരണയും സൈബറിടങ്ങളിലെ ഹീനമായ ട്രോളുകളും ആ വ്യക്തിയോടായിരുന്നില്ലെന്നും അദ്ദേഹം ധരിച്ച വേഷത്തിന്റെ നിറത്തോടുമാത്രമായിരുന്നെന്നും തിരിച്ചറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
മുഖ്യമന്ത്രിയുടെ പരിഹാസവും ടെലിവിഷൻ ചാനലുകളിലെ സായാഹ്നജഡ്ജിമാരുടെ വിചാരണയും സൈബറിടങ്ങളിലെ ഹീനമായ ട്രോളുകളും ആ വ്യക്തിയോടായിരുന്നില്ലെന്നും അദ്ദേഹം ധരിച്ച വേഷത്തിന്റെ നിറത്തോടുമാത്രമായിരുന്നെന്നും തിരിച്ചറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടതില്ല. ഇന്നിപ്പോൾ പുറത്തുവന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ അന്നുതന്നെ ചൂണ്ടിക്കാണിച്ചവർക്കും കണക്കറ്റ പരിഹാസമേൽക്കേണ്ടിവന്നു. ഇങ്ങനെ എത്രയെത്ര വേട്ടകളാണ് ഓരോ മണിക്കൂറിലും കേരളത്തിൽ നടക്കുന്നത്. മനസ്സാക്ഷിയില്ലാത്ത ക്രൂരവിനോദങ്ങൾ…..
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ഗൂഢാലോചനയുടെ ഫലമായെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തിയാണ് കൃത്യം നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് കൃത്യം നടത്തിയതെന്ന മൊഴി അസാധുവായിരുന്നു.
സ്വാമിയെ ആക്രമിക്കാൻ സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
സംഭവ ദിവസം പെൺകുട്ടിക്ക് അനുകൂലമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ശക്തവും ധീരവുമായ നടപടി ഉണ്ടായല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ രൂപേണയുള്ള പ്രതികരണം. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന പിണറായി വിജയൻ വസ്തുതകൾ മനസ്സിലാക്കാതെ, വധശ്രമം നടത്തിയ പ്രതിക്ക് അനുകൂലമായി സംസാരിച്ചതിനെ അന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post