കോട്ടയം: എം ജി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എംബിഎ സെക്‌ഷൻ ഓഫിസർ ഐ.സാജന് സസ്പെൻഷൻ. അസിസ്റ്റന്റ് റജിസ്ട്രാർ മുഹമ്മദിനോട് വിശദീകരണം തേടി. ഡിഗ്രി സർട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി.ജെ. എൽസി പിടിയിലായതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
വിദ്യാർഥിയുടെ പരാതിയിൽ കോട്ടയം വിജിലൻസ് സംഘമാണ് എൽസിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് എൽസിയെ എംജി സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. എംജി സർവകലാശാലയിലെ കൈക്കൂലി വിവാദത്തിൽ എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിൻഡിക്കറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ.എൽസി മറ്റു രണ്ടു വിദ്യാർഥികളുടെ മാർക്ക്‌ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിന്റെ സൂചനകളും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. ജാഗ്രതക്കുറവ് കാട്ടിയ സെക്‌ഷൻ ഓഫിസർക്കെതിരെയും നടപടി വേണമെന്ന ഉപസമിതിയിടെ റിപ്പോർട്ടിനെ തുടർന്നാണ് സാജനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
Discussion about this post