കീവ്: റഷ്യ ആക്രമണം ആരംഭിച്ച് ആദ്യ 24 മണിക്കൂറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയെന്ന് ഉക്രെയ്ൻ. 316 പേർക്ക് പരിക്കേറ്റു. സിമിനി ദ്വീപിലെ എല്ലാ സുരക്ഷാ സൈനികരും കൊല്ലപ്പെട്ടതായി ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി സ്ഥിരീകരിച്ചു.
താനും കുടുംബവും കൊല്ലപ്പെട്ടേക്കാമെന്നും ഉക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. എന്നാൽ മരണഭയത്താൽ പിന്മാറുകയോ ഒളിവിൽ പോകുകയോ ഇല്ലെന്നും രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം വ്യക്തമാക്കി. യുദ്ധം ആരംഭിച്ചപ്പോൾ രാജ്യം തീർത്തും ഒറ്റപ്പെട്ടുവെന്നും ഇപ്പോൾ ആരും ഒപ്പമില്ലെന്നും വൈകാരികമായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റഷ്യ ഉക്രെയ്നെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചത്. ഉക്രെയ്നെ നിരായുധീകരിക്കാനും റഷ്യൻ താത്പര്യം സംരക്ഷിക്കാനുമാണ് യുദ്ധമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ വ്യക്തമാക്കിയത്. ഇപ്പോഴും ഉക്രെയ്നിൽ റഷ്യ കനത്ത ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.
Discussion about this post