മോസ്കോ: ഉക്രെയ്ൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് സ്വാഗതാർഹമെന്ന് റഷ്യ. അന്താരാഷ്ട്ര തലത്തിൽ സമാധാനം നിലനിർത്താനുള്ള ഇന്ത്യയുടെ ആത്മാർത്ഥത ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും റഷ്യൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും റഷ്യ വ്യക്തമാക്കി.
നേരത്തെ, റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി അഭ്യർത്ഥിച്ചിരുന്നു. നരേന്ദ്ര മോദി മുൻകൈ എടുക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ഉക്രെയ്ൻ തയ്യാറാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ഉക്രയ്ൻ അഭ്യർത്ഥിച്ചിരുന്നു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ചർച്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടിരുന്നു. ഉക്രെയ്നുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച് പുടിന്‍ പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുടിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്ലാടിമർ പുടിനുമായി ചർച്ച നടത്താൻ സന്മനസ്സ് കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി ഉക്രെയ്ൻ എം പി സോഫിയ ഫെദ്യ്ന അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യയോട് മരുന്നുകൾ ആവശ്യപ്പെട്ട് ഉക്രെയ്ൻ എം പി വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യ അനുഭാവപൂർവം പരിഗണിക്കും എന്നാണ് വിവരം.
Discussion about this post