ചെന്നൈ: മതേതര സർക്കാരുകൾക്ക് എങ്ങനെയാണ് ഹൈന്ദവ ആരാധനാലയങ്ങൾ മാത്രം നിയന്ത്രിക്കാൻ അധികാരം ലഭിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. ക്ഷേത്രസംരക്ഷണ പ്രവർത്തകൻ നരസിംഹനെതിരായ എഫ് ഐ ആർ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം ചോദിച്ചത്.
തമിഴ്നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും ഭരണത്തിൽ അഴിമതി നടക്കുന്നതായും ഭൂരിപക്ഷം ക്ഷേത്രങ്ങളും ജീർണാവസ്ഥയിലാണെന്നും ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിച്ച് ഭക്തരെ ഏൽപ്പിക്കണമെന്നും നരസിംഹൻ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ ശ്രീരംഗനാഥ സ്വാമി ക്ഷേത്ര മാനേജ്മെന്റ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ചോദ്യം.
ഇപ്പോഴും ക്ഷേത്രങ്ങൾ സർക്കാർ അധീനതയിൽ തുടരുന്നത് ശരിയാണോ എന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ചോദിച്ചു. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന് പറയുന്ന സർക്കാരിന് ഇതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക എന്ന് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ചോദിച്ചു. ക്ഷേത്രങ്ങളെ നിയന്ത്രിക്കുകയാണെങ്കിൽ അതേ പോലെ എന്തു കൊണ്ട് പള്ളികളെയും ഇത്തരത്തിൽ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകുന്നില്ല എന്ന ചോദ്യവും പ്രസക്തമല്ലേ എന്നും കോടതി ചോദിച്ചു.
Discussion about this post