ഡൽഹി: ഉക്രെയ്ൻ നഗരമായ ഖാർകീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ പിതാവിനോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവീന്റെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചന അറിയിച്ചു. രാജ്യം നവീന്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. നേരത്തെ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നവീന്റെ പിതാവിനെ സന്ദർശിച്ചു. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി അദ്ദേഹം അറിയിച്ചു. നവീന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം റഷ്യൻ അംബാസിഡറുമായും ഉക്രെയ്ൻ അംബാസിഡറുമായും ബന്ധപ്പെട്ടു. ഖാർകീവ് ഉൾപ്പെടെ സംഘർഷ ബാധിതമായ നഗരത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഇരു രാജ്യങ്ങളും മറുപടി നൽകി.
Discussion about this post