ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ 8 മണി മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നേറ്റം ഉണ്ടാകുമെന്നും പഞ്ചാബിൽ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
ഉത്തർ പ്രദേശ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുന്നേറ്റം പ്രവചിക്കപ്പെടുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും സർവേയിൽ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനവിധിയിൽ കണ്ണും നട്ട് കാത്തിരിക്കുകയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ.
ഏറ്റവും കൂടുതൽ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024-ൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാനം എന്നീ നിലകളിലാണ് ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതീക്ഷ വെക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതിന്റെ വലിയ ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട്.
യുപി, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബിജെപി തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഗോവയിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും നിലവിൽ റിസോർട്ടിലാണ്.
Discussion about this post