തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം ബിജെപിയും കല്ലിടലിനെതിരെ സമരം ശക്തമാക്കുകയാണ്. എന്നാൽ ജനങ്ങൾ തെരുവിൽ ശക്തമായി പ്രതിഷേധിക്കുമ്പോഴും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി വ്യക്തമാക്കി.
കെ റെയിൽ കല്ലിടലിനെതിരെ വീട്ടമ്മമാരടക്കം രംഗത്തിറങ്ങിയതോടെ സമരത്തിന്റെ സ്വഭാവം മാറുകയാണ്. മലപ്പുറത്ത് ഇന്നും സ്ത്രീകളടക്കം കല്ലുകൾ പിഴുതുമാറ്റി. തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചു.
ജനങ്ങൾ ഇത്രമേൽ എതിർത്തിട്ടും പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധം തെരുവിലെ ഏറ്റുമുട്ടലാകുമ്പോഴാണ് മുഖ്യമന്ത്രി ജനങ്ങളുടെ ആവലാതികളെ വെല്ലുവിളിക്കുന്നത്. ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും പറഞ്ഞു.
അതേസമയം കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് കല്ലിടാൻ വന്നാൽ പ്രതിരോധിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ജനകീയ സമരം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ബിജെപി ആവർത്തിക്കുന്നു.
Discussion about this post