ഡൽഹി : ഉത്തരഖാണ്ഡില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി തന്നെ തുടരട്ടെയെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബി ജെ പി നിയമസഭ കക്ഷി യോഗത്തില്‍ തിരുമാനിച്ചിരുന്നു.
ധാമി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെയായിരുന്നു അനിശ്ചിതത്വം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ എം എല്‍ എമാരും ധാമിയെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും അവസരം നല്കാന് നേതൃത്വം തിരുമാനിച്ചത്.
അതേസമയം ഗോവയിലും ബി ജെ പി സര്‍ക്കാര്‍ അധികാരമേല്‍ക്കും. 28 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രാവിലെ 11 മണിക്ക് ഡോ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
40 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 21 സീറ്റുകളായിരുന്നു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളാണ് ആവശ്യം. നിലവില്‍ 25 പേരുടെ പിന്തുണയാണ് ബി ജെ പിക്കുള്ളത്. മഹാരാഷ്ട്ര ഗോമന്ത് പാര്‍ട്ടിയുടെ 2 എം എല്‍ എമാരും മൂന്ന് സ്വതന്ത്രരുമാണ് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
Discussion about this post