ഡൽഹി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി പരക്കം പായുന്ന പക്ഷിമൃഗാദികളുടെ വേദന തിരിച്ചറിഞ്ഞ മലയാളിയായ മുപ്പത്തടം നാരായണനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷിമൃഗാദികൾക്ക് കുടിനീര് നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങളാണ് നാരായണൻ സൗജന്യമായി നിർമ്മിച്ചു നൽകിയത്. നാരായണന്റെ പ്രപഞ്ച സ്നേഹം എല്ലാവരും മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘നമുക്ക് കേരളത്തിലെ ശ്രീ മുപ്പത്തടം നാരായണനെ പറ്റി പറയാം. അദ്ദേഹം ‘ജീവജലത്തിന് ഒരു മൺപാത്രം‘ എന്ന പേരിൽ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. നിങ്ങൾ ഇതേപ്പറ്റി അറിയുമ്പോൾ അത്ഭുതപ്പെടും. ശ്രീ മുപ്പത്തടം നാരായണൻ പക്ഷിമൃഗാദികൾക്ക് വേനൽക്കാലത്ത് ദാഹജലം ലഭ്യമാക്കാൻ മൺപാത്രങ്ങൾ വിതരണം ചെയ്യുക എന്ന ദൗത്യം നിർവ്വഹിക്കുന്നു. ചൂടിൽ പക്ഷിമൃഗാദികളുടെ വിവശത കണ്ടിട്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു.‘
‘തനിക്ക് എന്തു കൊണ്ട് മൺപാത്രങ്ങൾ വിതരണം ചെയ്തു കൂടാ? അങ്ങനെ ചെയ്താൽ മറ്റുള്ളവർക്ക് ആ പാത്രങ്ങളിൽ വെള്ളം നിറച്ച് വെച്ചാൽ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായി. ശ്രീ നാരായണൻ ഇതുവരെ വിതരണം ചെയ്ത പാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കടക്കാൻ പോകുകയാണ്. ഒരു ലക്ഷം തികയുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമത്തിന് നൽകും. വേനൽ തീക്ഷ്ണമാകുന്ന ഈ സമയത്ത് ശ്രീ നാരായണന്റെ പ്രവൃത്തി തീർച്ചയായും നമുക്ക് പ്രചോദനമാകും. നമ്മളും ഈ ചൂടിൽ പക്ഷിമൃഗാദികൾക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം.‘ പ്രധാനമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ മുപ്പത്തടം ദ്വാരകയിൽ നാരായണൻ.
Discussion about this post